ആരോഗ്യവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി നടനും അഭിഭാഷകനുമായ സി. ഷുക്കൂർ.
രക്തസമ്മർദവുമായി ബന്ധപ്പെട്ടുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ചികിത്സ തേടിയതെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഷുക്കൂർ വക്കീൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കഴിഞ്ഞദിവസം സഹോദരൻ മുനീർ അൽവഫയാണ് ഷുക്കൂറിനെ സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയിച്ചത്.
സി. ഷുക്കൂർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്
എല്ലാവർക്കും സുഖമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്നെ സംബന്ധിച്ചും ഞാനുമായി ബന്ധപ്പെടുത്തിയും വിവിധ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ യഥാർഥ വസ്തുതകൾ ചുരുക്കമായി അറിയിക്കുന്നു. 2026 ജനുവരി 26 മുതൽ എനിക്ക് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.
കാസർഗോഡ് മിംസ് ആശുപത്രിയിൽ ചികിത്സ തേടുകയും അവിടുത്തെ ഡോക്ടർമാരുടെ നിർദേശങ്ങളും ചികിത്സയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇനി ഏകദേശം 30 ദിവസം പൂർണ വിശ്രമം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ആരോഗ്യപരമായ കാര്യങ്ങളിലേക്കാണ് മുഴുവൻ ശ്രദ്ധയും. എല്ലാവരുടെയും സഹകരണത്തിനും ആശ്വാസവാക്കുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.
ജനുവരി 26-ന് പെട്ടെന്നുണ്ടായ സ്ട്രോക്കിനെത്തുടർന്ന് കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നായിരുന്നു മുനീർ അൽവഫ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ അറിയിച്ചത്.
പെട്ടെന്നുതന്നെ ചികിത്സ ലഭ്യമായതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി. സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ടെങ്കിലും ഇടതുഭാഗത്ത് ചെറിയ ബുദ്ധിമുട്ടുണ്ടെന്നും മുനീർ പറഞ്ഞിരുന്നു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ.